കാരിരുമ്പിൻ കരുത്താണ് അയാളുടെ കൈകൾക്കെന്നു എല്ലാവരും പറയുമായിരുന്നു . അത് കേട്ട് ചൂടേറ്റു കരിഞ്ഞ അയാള് പുഞ്ചിരിച്ചു. ചുട്ട് പഴുത്ത ലോഹങ്ങളിൽ പണിയെടുക്കുന്ന അയാളുടെ കൈകൾക്ക് പക്ഷെ ചുവന്നു തുടുത്ത തന്റെ മകളെ താലോലിക്കാൻ കഴിഞ്ഞില്ല. അച്ഛന്റെ കൈകൾ ചുടുകല്ല് പോലെയാണെന്നു മകൾ പരിഭവം പറഞ്ഞു. അവളുടെ ബേബി ലോഷനുകൾ അയാളുടെ കൈകളെ ലോലമാക്കാൻ ഉതകുന്നതായിരുന്നില്ല. ചുവന്നു തുടുത്ത അച്ഛന്മാർക്കിടയിൽ പിടിച്ചു നില്ക്കാൻ അയാള്ക്ക് മാർകെറ്റിങ്ങ് തന്ത്രങ്ങൾ വശമില്ലായിരുന്നു. അതുകൊണ്ട് തന്നെ , അയാൾക്കു മുമ്പിൽ കൊട്ട്ടിയടക്കപെട്ട ഒരുപാടു വാതിലുകളിൽ മകളുടെ സ്കൂളും ചേർന്നു . ഉരുക്കുകൊണ്ട് തീർത്ത ആ ശരീരത്തിലെ ലോലമായ ഹൃദയം ഒന്ന് പിടഞ്ഞപ്പോൾ അയാളുടെ കണ്ണുകൾ ചുവന്നിരുന്നു. അയാളുടെ വിയർപ്പിന്റെ ഗന്ധമുള്ള പുല്പ്പായക്കരികിൽ ഈറനണിഞ്ഞ കണ്ണുകളോടെ ഇരിക്കുമ്പോൾ മകൾക്ക് തോന്നി , അച്ഛന്റെ കൈകൾക്ക് ഇളനീരിന്റെ തണുപ്പാണെന്ന് .........